Followers

Sunday, October 29, 2017

വരുവിൻ! (കുട്ടിക്കവിത)




വരുവിൻ വരുവിൻ കുട്ടികളേ, തല 
പൊക്കി നടന്നിതിലേ വരുവിൻ, 
സന്തതമൊപ്പം കൊണ്ടുനടക്കും 
യന്ത്രം ദൂരെയെറിഞ്ഞുവരൂ.

ഇപ്രകൃതിയ്ക്കുസമം വയ്ക്കാ-
നുതകില്ലൊരു  യന്ത്രവുമതു നൂനം
ഊനം കൂടാതുലകിനെയറിയാൻ 
ഇന്ദ്രിയമഞ്ചുമുണർത്തിവരൂ.  

മഴവിൽക്കൊടിയുടെ മുകളിൽക്കയറി-
ക്കരിമേഘത്തെത്തഴുകീടാം! 
തഴുകുംനേരം പൊഴിയും മഴനൂ-
ലിഴയിൽ ഞാന്നുരസിച്ചീടാം!  

ഓടിന്മുകളിൽ താളം കൊട്ടും  
ചെണ്ടക്കാരൻ വന്മഴയെ 
താഴെയിറക്കാം കൂരയിറമ്പിൽ 
വരിവരിയിട്ടൊരരങ്ങാലേ!  

മഴയിഴകൾ തന്നിടയിൽക്കൂടെ- 
ത്തനു നനയാതെ നടന്നീടാം! 
മഴനീർക്കല്ലുകൾ ചാർത്തിയ പുല്ലിൻ 
മരതകഭംഗി നുകർന്നീടാം.

സ്നേഹപ്പുല്ലുകളൻപാൽ ചുംബന-
മേകുമൊരാടത്തുമ്പാട്ടി 
പാടവരമ്പിലിരുന്നാ ചേറിൽ  
ഞാറു നടുന്നത് കണ്ടീടാം.

ചേമ്പില തന്നുടെ നടുവിൽ മിന്നും 
വജ്രം തോൽക്കും നീർമണിയെ 
നൃത്തച്ചുവടു പഠിപ്പിക്കാമതി-
നൊപ്പം നൃത്തം ചെയ്തീടാം. 

കാടും മേടും കണ്ടുരസിക്കാൻ 
കൂട്ടിനു വന്നൊരിനൻ മറയേ  
വീടുപിടിക്കാം,  ഇറയത്തമ്മ 
തെളിച്ചൊരു  ദീപം തൊഴുതീടാം. 

'പേക്രോം പേക്രോം' തവളകളാർത്തു 
ചിരിക്കുംനേരം ചെവിയോർക്കാം, 
മത്തകണ്ണുമുരുട്ടിയിരിക്കും
നത്തിനെയൊളികൺപാർത്തീടാം. 

മച്ചും താങ്ങിയിരിക്കും പല്ലികൾ 
"ഛിൽ ഛിൽ" സത്യം ചൊല്ലുമ്പോൾ 
ഉള്ളിലിരുന്നുചിലയ്ക്കും സത്യം 
ചിരി തൂകുന്നതറിഞ്ഞീടാം!

മറയില്ലാതീ വിശ്വം മുന്നിൽ 
മിഴിവായറിവായ്‌ നിൽക്കുമ്പോൾ 
കണ്ടറിയാനും കൊണ്ടറിയാനും 
വരുവിൻ വരുവിൻ കുട്ടികളേ... 




[സന്തതം= എല്ലായിപ്പോഴും, ഊനം = കുറവ്, ഇറമ്പ് = മേൽക്കൂരയുടെ താഴത്തെ അറ്റം, 
ഇനൻ  = സൂര്യൻ ]

Wednesday, October 11, 2017

ഭ്രമിതകുസുമം



Related image
google picture















വിടർന്ന പൂവിൽ വന്നണഞ്ഞളികളാ 
മധു നുകരവേയടർന്നു പൂവിതൾ. 
കൊഴിഞ്ഞ പൂവിനെത്തിരിഞ്ഞു നോക്കിടാ-
തൊഴിഞ്ഞുപോകയായ് ഭ്രമരജാലവും. 

നനഞ്ഞ മണ്ണിലെ കുളിർമ മാത്രമാ 
കൊഴിഞ്ഞ പൂവിനെ പുണർന്നു ഗാഢമായ്! 
വിരിഞ്ഞുനിന്നനാളറിഞ്ഞതില്ലവൾ
മൺമനസ്സിലെ  സ്നേഹവായ്‌പിനെ... 

തുടുത്ത യൗവ്വനം തൊടുത്തൊരമ്പുകൾ 
തടുത്തുനിർത്തിയുൾക്കാഴ്ചയൊക്കെയും, 
കടുത്ത തൻനിറപ്പകിട്ടിലെത്രയും 
ഭ്രമിച്ചുനിൽക്കവേ മറന്നു സർവ്വവും. 

പരിഭ്രമിച്ചുടൽ തളർന്നുപോകവേ 
തിരിച്ചറിഞ്ഞവൾ തണുത്ത സ്പർശനം, 
അടർന്നടർന്നവൾ പൊഴിഞ്ഞുഭൂമിതൻ 
അഗാധതയിൽ മണ്മറഞ്ഞു ധന്യയായ്!!

അപ്പൊഴും പുതുപൂക്കളിക്കഥ-
യറിഞ്ഞതില്ലവർ രമിച്ചു  ഭൂമിയിൽ! 
അടുത്തതാരുടെയൂഴമെന്നു കൺ 
പാർത്തുഖിന്നയായുഴന്നു ഭൂമിയും. 

Tuesday, October 10, 2017

കോതപ്പാട്ട്



ഇക്കാട്ടിൽ ഒരു പുഴയുണ്ട് 
പുഴയിൽ നിറയെ കുളിരുണ്ട് 
കുളിരുണ്ണും കിളിമകളുണ്ട് 
കിളികൾതൻ കളമൊഴിയുണ്ട് 
മൊഴിയിൽ നിറയെ തേനുണ്ട് 
തേൻനിറയും പുതുമലരുണ്ട് 
മലരുകൾതൻ മടുമണമുണ്ട് 
മണമിയലും പൂങ്കാറ്റുണ്ട് 
കാറ്റോടുംനെൽവയലുണ്ട് 
വയലിനുപച്ചപ്പട്ടുണ്ട് 
പട്ടിനുവെള്ളിക്കസവുണ്ട് 
കസവുകണക്കൊരു തോടുണ്ട് 
തോട്ടിൽ നിറയെ മീനുണ്ട് 
മീൻമിഴിയാളുടെ വരവുണ്ട് 
വരവതുകണ്ടാലഴകുണ്ട്  
അഴകെഴുമൊരു മാമയിലുണ്ട് 
മയിലു കൊതിക്കും മഴയുണ്ട് 
മഴപെയ്താൽ മഴവില്ലുണ്ട് 
മഴവില്ലിൽ നിറമേഴുണ്ട് 
ഏഴു സ്വരങ്ങളിലമൃതുണ്ട് 
അമൃതുണ്ണാനൊരു കുഞ്ഞുണ്ട് 
കുഞ്ഞിനു മൂളാൻ പാട്ടുണ്ട് 
അപ്പാട്ടിപ്പാട്ടെൻ പാട്ട് 
കോതപ്പെണ്ണിൻ വായ്പ്പാട്ട്!!

Wednesday, October 4, 2017

മഹീ... മനോഹരീ



ഇരുളൂർന്നുവീഴുമ്പൊഴോ സൂര്യകിരണങ്ങൾ 
ഇടതൂർന്നുതിർന്നുമെയ് പുണരുമ്പൊഴോ 
അധികം മനോഹരിയാകുന്നതെപ്പൊഴെൻ 
മതിമോഹിനീ മഹീ പറയുമോ നീ?

മഴനൂലിഴച്ചാർത്തിലലിയുമ്പൊഴോ നിലാ- 
പ്പാലാഴിയിൽ നീയുലാവുമ്പൊഴോ 
ഇടിമിന്നലൂർന്നുവന്നുടയാടയിൽ വെള്ളി-
യിഴയുള്ള കസവായ്ത്തിളങ്ങുമ്പൊഴോ  

സുഖദയാം കാറ്റിൻറെ പരിലാളനങ്ങൾ നിൻ 
തനുവാകെ  പരിമളം പൂശുമ്പൊഴോ 
അതിലോലമായിടും മൃദുലമേഘങ്ങൾ നി-
ന്നരികിൽ വന്നരുമയായ് പൊതിയുമ്പൊഴോ  
  
തരുശാഖകൾ തോറുമിളകിയാടും മൃദു-
പല്ലവങ്ങൾ ചൂടി നിൽക്കുമ്പൊഴോ 
ശിശിരം വിരൽ തൊട്ടടർത്തിയോരിലകൾ തൻ
വർണ്ണോത്സവത്തിൽ നീ മുങ്ങുമ്പൊഴോ

വിടരാനൊരുങ്ങുന്ന പൂക്കളിൽ നീഹാര- 
മണിയിച്ചുകുളിരാർന്നുനിൽക്കുമ്പൊഴോ
മരതകകാന്തിയിൽ മിന്നുന്ന പുൽക്കൊടി- 
ത്തുമ്പുകൾ തൻ മെത്ത നീർത്തുമ്പൊഴോ  

കടലോടു ചേരുവാൻ കവിയുന്ന കരളുമാ-
യൊഴുകുന്ന നദികളെ പേറുമ്പൊഴോ 
കടലിന്നപാരമാം കാണാപ്പുറങ്ങളെ 
തിരമാലയാക്കി നീയെത്തുമ്പൊഴോ

കവിയായി മാറാൻ   നിശാചരർക്കൊക്കെയും-
അറിവിൻ ചിതൽപ്പുറ്റുയർത്തുമ്പൊഴോ!
താനിരിക്കും മൗഢ്യമാകുന്ന കൊമ്പറു-
ത്തവനിൽ നിൻ ജ്ഞാനം നിറയ്ക്കുമ്പൊഴോ!! 

അധികം മനോഹരിയാകുന്നതെപ്പൊഴെൻ 
മതിമോഹിനീ മഹീ പറയുമോ നീ?
അറിയാനെനിക്കതിയായിടും മോഹമി-
ന്നവനിയിൽത്തന്നെ ലയിക്കട്ടെ ഞാൻ!
അവനിയിൽത്തന്നെ ലയിക്കട്ടെ ഞാൻ!!