Followers

Thursday, September 24, 2015

ചരിത്രാവശേഷം

ചരിത്രം വിചിത്രമേതേതു  സത്യമീ 
തലമുറകൾക്കു പകർന്നു നൽകാൻ ?

പുസ്തകത്താൾ വരികൾക്കിടയിൽ
ശബ്ദമില്ലാതൊളിക്കുന്നുവോ ചരിത്രം?

ഒരു നാളിരുണ്ടു വെളുത്തിടും നേരം 
പൊയ്യായിടാമറിഞ്ഞ  ചരിത്രമെല്ലാം! 

കർമ്മ പർവ്വമഴിഞ്ഞു  കഥാവശേഷരായ് 
ധർമ്മമറിഞ്ഞു വാണ കോടി മഹാരഥർ 

പിന്നൊരു നാളിലോ കേൾപ്പൂ, പാപികൾ,
ഇവരല്ലോ പൈതൃക കുലം മുടിച്ചവർ !

ആരാരു യുദ്ധം ചെയ്തവരാർ ജയിച്ചവർ 
വീറോടെ മണ്ണിനെ കാത്തു പിടിച്ചവർ  ?

ചതിയാരു ചെയ്തവരാരിരയായവർ 
കഥകളൊന്നൊന്നായ്‌ നീ കഥയ കാലമേ!

കാലമെത്ര കളഞ്ഞുവിക്കാലമത്രയും 
ഇക്കാണായ  ചരിത്രമോർത്തു വക്കുവാൻ!

ഇക്കാലഗതിയൊന്നു പിന്നോട്ടു പായുകി-
ലറിഞ്ഞു വരാമതു  സത്യമസത്യഭേദം ! 

ഇന്നീ നിമിഷമൊരു ചരിത്രമായിടും നാളെ, 
പോരുമെത്ര പേരതിൽ പൊയ് കലക്കുവാൻ?

കളവു  താൻ  മുഖമുദ്രയിക്കാലഘട്ടത്തി-
ലറിയാ ചരിത്ര വഴികളേ നേർ നയിക്ക നീ

നിജമായുള്ള കഥയറിയുവാനുള്ള വ്യഥയി-
ലലയുമിനിയും ചരിത്രമെഴുതും ഭഗീരഥർ  

ആർ  കുറിക്കുന്നുവാർ തിരുത്തുന്നൂ ചരിത്രം? 
തൃക്കണ്ണേ! തൃകാല ജ്ഞാനിയാകാമിനി !



Saturday, September 19, 2015

പട്ടിയും കഴുതയും



പട്ടിക്കും വരുമൊരു ദിനമെന്നൊരു 
ചൊല്ലു ഫലിച്ചൊരു കാലത്തിങ്കൽ 
ഭാരതമാകെ പെരുകും പട്ടികൾ 
തെരുവുകൾ തോറും വാണരുളുന്നു 

പലവഴി പോകാനുള്ളവർ, കാൽനട 
യെന്നൊരു ശരണം തണലായുള്ളവർ 
എതിരെ വരുന്നൊരു ശ്വാനൻ തന്നുടെ 
കടി കൊണ്ടയ്യോ പല വഴിയായി 


ഇന്നലെയീവഴി പോയൊരു കുഞ്ഞിൻ 
ദേഹം  ശ്വാനൻ പിച്ചിച്ചീന്തി  
കുട്ടികൾ പേടിച്ചകമേയൊളിച്ചിനി 
യെങ്ങിനെ വിദ്യാലയമെത്തീടും ?

കൊട്ടാരങ്ങൾ തന്നുടെയകമേ 
വാഴും  മണ്ണു തൊടാ മന്നന്മാർ 
പട്ടികൾ തന്നുടെ വീര ചരിത്രം 
പാടിപ്പാടിക്കരളുരുകുന്നു 

നാൽച്ചക്രത്തിൻ മേലെയിരുന്നു  
സവാരി നടത്തും നായ് സ്നേഹികളോ 
ചൊല്ലുന്നൂവൊരു "പട്ടി കടിച്ചൊരു 
കുട്ടി മരിച്ചാലെന്തിനു ബഹളം? 

നാട്ടുനടപ്പതു, നായ്ക്കൾക്കിവിടെ 
ചോദിക്കാനാൾക്കാരുണ്ടല്ലോ "
പൊതുജനമെന്നൊരു കഴുതയുമൊരു  മൃഗ-
മെങ്കിലുമവനൊരു വിലയില്ലല്ലോ!!

കുട്ടികൾ തന്നുടെയുന്നമനത്തിനു 
കെട്ടിയൊരുങ്ങിയൊരായമ്മക്കോ  
ഇക്ഷിതി തന്നിലെ പട്ടികളോടാ-
ണിത്തിരിയധികം പക്ഷാഭേദം !

പട്ടി കടിക്കാനോടിക്കുമ്പോൾ 
കയറേണം പോൽ വൃക്ഷത്തിൻ മേൽ!
ഒട്ടുമമാന്തിക്കരുതിനി  കഴുതകൾ  
ശീലിച്ചിടുക  മരം കേറ്റമുടൻ! 

മൃഗസംരക്ഷണമെന്നൊരു പേരിൽ 
നടവഴി നായ്ക്കു പതിച്ചു കൊടുക്കും 
നടപടി ശരിയോ ചൊല്ലൂ, നായ്ക്കും 
ഗുണമില്ലാതെ ഭരിക്കുന്നവരേ? 

ഉള്ളം കയ്യിൽ  അധികാരത്തിൻ 
തണ്ടു മുറുക്കിയിരിക്കുന്നവരേ 
കണ്ടിട്ടിങ്ങനെ മിണ്ടാതയ്യോ 
കണ്ണും മൂടിയിരിക്കുവതെങ്ങിനെ?

കണ്ടില്ലെന്നു നടിച്ചും കൊണ്ടിനി 
യിങ്ങനെ ഭരണം തുടരുന്നെങ്കിൽ 
ശ്വാനന്മാർക്കും വോട്ടവകാശം 
നൽകുക നാളെ ജയിക്കണമെങ്കിൽ!! 

Saturday, September 12, 2015

ഒരു കുട്ടിക്കവിത

തൊട്ടാവാടി
ഗൂഗിൾ ചിത്രം 


കുട്ടി:
തൊട്ടാവാടീ തൊട്ടാവാടീ  
തൊട്ടാൽ വാടുവതെന്തേ?
മൊട്ടിട്ടോ നിൻ പട്ടുമനസ്സിൽ 
ഒട്ടൊരു പരിഭവമുകുളം?

മുള്ളു നിറഞ്ഞൊരു മേനിയ്ക്കുള്ളിൽ 
ലജ്ജ തുളുമ്പും ഹൃദയം 
എങ്ങനെ വന്നൂ പറയാമോ നീ 
കൂമ്പിയ മിഴിയഴകാളേ?!  

തൊട്ടാവാടി:
ഇഹലോകത്തിരുവാരിധിയിൽ പര-
നെന്നെ സൃഷ്ടിച്ചപ്പോൾ 
അരിയൊരു  ചെടിയാമെന്നുടെ കാതിൽ 
മന്ത്രിച്ചിങ്ങനെ പതിയെ...

"നല്ല മനസ്സാൽ തൊട്ടോർ  നിന്നുടെ   
നാണം കണ്ടുമയങ്ങും   
കള്ളമനസ്സാൽ തൊട്ടോർ കൂർത്തൊരു 
മുള്ളു തറച്ചു മടങ്ങും "

കുട്ടി: 
പാടലവർണമിയന്നൊരു പുഷ്പ-
സമൂഹം കണ്ടാലാഹാ!
കുട്ടിക്കതിരോൻ നിൻ മുടിമേലെ 
കതിരൊളി വീശിയ പോലെ!

നേർത്തു കൊലുന്നോരിലകൾ മെല്ലേ-
യൊന്നൊന്നായിക്കൂമ്പും 
മായാജാലംതന്നുടെ പൊരുളീ 
ബാലകരോടുരയാമോ?

തൊട്ടാവാടി: 
ഇലയും തണ്ടും ചേരും ഭാഗ-
ത്തനവധി കോശസമൂഹം 
എന്നുടെ മേനിയിലുണ്ടവ നീരിൻ 
നിറകുടമാണെന്നറിയൂ 

നിങ്ങൾ തൊടുമ്പോൾ നീർത്തുള്ളികളെൻ 
തണ്ടിൽ കയറിയൊളിക്കും 
മർദ്ദമൊഴിഞ്ഞെന്നിലകൾ പതിയെ 
മൗനസമാധിയിലമരും

കുട്ടി: 
അപ്പോൾ നിന്നെക്കണ്ടാലീശ്വര- 
നാമം ചൊല്ലുംപോലെ 
അർദ്ധനിമീലിതമിഴികളിയന്നൊരു 
വ്രീളാവതി നീയപ്പോൾ!

ഇരവിൽ കുട്ടികളാരും നിന്നുടെ 
യരികിൽ വന്നില്ലല്ലോ 
ആരും തൊട്ടതുമില്ലെങ്കിലുമീ 
കള്ളമയക്കമിതെന്തേ?  

തൊട്ടാവാടി: 
പകലോൻ വെട്ടമണച്ചുകഴിഞ്ഞാ-
ലിത്തിരി ഭയമുണ്ടുള്ളിൽ 
അപകടസൂചന കിട്ടുകിലുടനെ 
കണ്ണുമടച്ചുകിടക്കും 

നിന്നുടെ പുസ്തകസഞ്ചിയിലെന്നുടെ 
യാത്മച്ചരിത്രമതില്ലേ?
അക്കഥ വായിച്ചെത്തിയ നിന്നെ 
തൊട്ടുമയക്കാൻ മോഹം. 


കുട്ടി: 
തൊട്ടാൽ  വാടാൻ തൊട്ടാവാടി- 
ച്ചെടിയല്ലല്ലോ പൊന്നേ 
അറിയാനുള്ളൊരു കൗതുകമോടെ 
ചുറ്റും ഞാൻ ചെറുബാലൻ 

അനവധിയനവധി മായാജാല
ച്ചെപ്പിൻ കുടമീ പ്രകൃതി 
അറ്റം മുതലേ ചുറ്റിക്കാണാ-
നിച്ചെറുജന്മം മതിയോ?! 


Monday, September 7, 2015

ഊന്നുവടി


ഏറെ ദൂരമീ കാനനപ്പാതയിൽ 
ഏകയായേറ്റമേറും പഥികയായ് 
മേലെ മേലെയാ ലക്ഷ്യത്തിലെത്തിടാൻ 
താണ്ടണം കാതമേറെയിതു വഴി 
എറിടും കിതപ്പാറ്റുവാനിത്തിരി 
നേരമിത്തരുവേരിലിരിക്കവേ  
താഴെ വീണു കിടക്കുമൊരു മര-
ച്ചില്ല തന്നിലുടക്കി മിഴികളും 
ആയുസ്സറ്റു പതിച്ചൊരാ ശാഖയെ 
ഊന്നിയൂന്നി പ്രയാണം തുടരവേ
ഓർത്തു, ജീവൻ വെടിഞ്ഞൊരീ ശാഖയും 
ആറ്റിടുന്നിടനെഞ്ചിൻ കിതപ്പിനെ  
വയ്യിനി മേലെയേറുവാനെന്നൊരു 
ചിന്ത വന്നുതടഞ്ഞൊരു നേരവും
പിന്നിലേയ്ക്കാഞ്ഞുതാഴുമൂന്നുവടി 
മുന്നിലേക്കുനയിച്ചൂ പദങ്ങളെ 
ഇവ്വിധമാ മഹാലക്ഷ്യമെത്തവേ  
വിശ്വസിക്കുവാനാകാതെ നിന്നുപോയ് !
തന്നെയും മറന്നെല്ലാം  മറന്നുപോയ്‌ 
പിന്നെയൂന്നുവടിയെ മറന്നു പോയ്‌!
കൈ പിടിച്ചു കയറ്റിയ ശാഖയോ-
ടൊന്നു നന്ദി ചൊല്ലാനും മറന്നുപോയ്‌ 
അക്കയറ്റം കയറിക്കഴിഞ്ഞൊരു 
ദിക്കിലെങ്ങോയെറിഞ്ഞൊരാ ചില്ലയെ...

ഇന്നിറക്കത്തിനുള്ള സമയമായ് 
കുത്തനെ പാത താഴോട്ടൊഴുകയായ് 
വച്ച കാലടിയൊക്കെയിടറവേ
കീഴെയെത്തുവാൻ മാർഗം പരതവേ 
വീഴ്ച തന്നുടെയാക്കം കുറയ്ക്കുവാൻ
താങ്ങ് വേണമെന്നുള്ളം കൊതിക്കവേ  
ഓർത്തു, കേറ്റത്തിലായാസമൊക്കെയും 
ഏറ്റെടുത്തോരുണങ്ങിയ ശാഖയെ 
എങ്ങെറിഞ്ഞു കളഞ്ഞുവാ ചില്ലയെ 
കണ്ടെടുക്കുവാനെന്തൊരു പോംവഴി?
ചുറ്റിലും തിരഞ്ഞാകെ വലഞ്ഞൊരാ 
വേളയിൽ മനം പശ്ചാത്തപിക്കയായ് 
മേൽഗതിക്കുപകാരമായ് തീർന്നൊരു 
പുൽക്കൊടിയിലും ദൈവമുണ്ടെന്നതും 
കാര്യസാദ്ധ്യo   കഴിഞ്ഞുവെന്നാകിലും  
ഓർമ്മകൾ മറന്നീടരുതെന്നതും
പാതകൾ പിന്നിടുമ്പൊഴും  ജീവിത-
പാതയാകെ  പതിക്കുന്നുവീ മൊഴി!