Followers

Wednesday, January 14, 2015

യുവവാണി

[ ഇന്നത്തെ യുവതയുടെ ചിത്രം ഒന്ന് വരച്ചു കാട്ടാൻ ശ്രമിക്കുകയാണിവിടെ. മുഴുവൻ യുവാക്കളും ഇങ്ങിനെയാണെന്ന് ഇതിനർത്ഥമില്ല. എന്നാലും സമൂഹത്തിൽ  ഓരോരോ  കാലങ്ങളിൽ വന്നു പെടുന്ന ചില പുഴുക്കുത്തുകൾ,  അതങ്ങിനെ മുഴച്ചു നിൽക്കും. അത്തരം ചില സ്വഭാവ വൈചിത്ര്യങ്ങളിലേക്കാണ്  വായനക്കാരുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്.]


അരയിലൊരൂഞ്ഞാലു പോലെ ചാഞ്ചാടുന്ന 
കൗങ്ങിൻ തടിയൊക്കും കാലുറയും 
കർണങ്ങളിൽ നിന്നു തൂങ്ങിയാടീടുമാ  
വള്ളികൾ ചുറ്റുമുടലഴകും  

നിറുകന്തലയതു ചീങ്കണ്ണി തന്നുടെ 
മുതുകു പോൽ തോന്നിക്കും കേശത്തോടും
ചെമ്പൻ നിറം തേച്ചലങ്കരിച്ചീടുമാ 
തലയതു ചെമ്പോത്തോ ചെങ്കീരിയോ!

ഇമ്മട്ടിൽ ചുറ്റിത്തിരിയുന്നുണ്ടാവോളം 
പുത്തൻ പുതു സുകുമാരകന്മാർ 
ഫാഷൻ പലതരം തന്നുടെ ദേഹത്തു 
കാട്ടിപ്പരീക്ഷിക്കും കോമളന്മാർ 

കുമരികളാവട്ടെ ലാടം തറച്ചൊരു 
പീഠത്തിലേറി നടന്നിടുന്നു,  
കുതിരക്കുളമ്പടിയോ സുകുമാരികൾ 
തന്നുടെയന്ന നട നടയോ!

കാലിലിറുകിപ്പിടിച്ചുള്ള 'ലെഗ്ഗിയോ'
ചായമടിച്ചൊരു കാലു താനോ!
കാലതിൽ കേറ്റിയിറക്കുവാനുള്ളൊരു 
യത്നമതോർത്താൽ നമിച്ചിടേണം!!

 ജന്മനായുള്ളൊരു നല്ലോരു വേണിയെ 
കഞ്ഞിയിൽ മുക്കിയ നൂല് പോലെ 
നീട്ടി വലിച്ചിട്ടു തേച്ചു മിനുക്കുന്നു 
മുറ്റമടിക്കുന്ന ചൂലു  പോലെ!

കണ്ടുനിന്നീടുകിലയ്യോ  ബഹുരസം 
പച്ചപ്പരിഷ്കാര വിഡ്ഢി വേഷം 
കാലത്തിനൊത്തുള്ള  കോലമണിയുവാൻ 
കോമാളിയായി ചമഞ്ഞീടണോ? 

കുമരീകുമാരകൻമാർ ചൊല്ലും ഭാഷ
മലയാളമോവാംഗലേയമതോ  
രണ്ടും തികയാതരോചകം കേൾക്കുവാൻ 
ജാഡയ്ക്കു നാവു മുളച്ച പോലെ! 

'ബ്രോ'യെന്നും 'ട്യൂടെ'ന്നും 'ഡാഡെ'ന്നും 'മോ'മെന്നും 
നീട്ടിക്കുറുക്കും  വിളിപ്പേരുകൾ, 
നാക്ക് വളയ്ക്കുകിൽ പെറ്റമ്മ തൻ മാനം 
കപ്പലു കേറും പദാവലികൾ!

സഞ്ചരിച്ചീടുന്ന  സംസാര യന്ത്രത്തെ (മൊബൈൽ ഫോൺ)
സംസാരമെന്നു നിനയ്ക്കുമിവർ, 
ചാറ്റിങ്ങും ചീറ്റിങ്ങും പോക്കറ്റിലുള്ളോരാ  
യന്ത്രത്തിൽ തോണ്ടി നടത്തുമിവർ 

ലക്ഷ്യമില്ലൊന്നിനും  പക്ഷമില്ലൊന്നിലും 
സ്വന്തമഭിപ്രായമില്ലൊന്നിലും, 
നൈമിഷികമാകും മായാ സുഖങ്ങളി-
ലുന്മത്തരായ് മതി കെട്ടിടുന്നു

മാതൃകയാക്കുവാനില്ലിവർക്കാരുമി-
ന്നാരെ പഴിക്കും, സുകൃതക്ഷയം!
നേർവഴിയോതേണ്ടോർ മദ്യശാലയ്ക്കുള്ളിൽ 
പൊങ്ങും ലഹരി നുകർന്നിരിപ്പൂ 

അപ്പൂപ്പനമ്മൂമ്മമാരൊക്കെ വൃദ്ധ 
സദനങ്ങൾ തൻറെയകത്തളത്തിൽ 
ദു:ഖിച്ചിരിക്കുന്നു മാർഗം തെളിക്കേണ്ട 
ദീപം കൊളുത്തുവാനായിടാതെ. 

ആരാരു ചെന്നൊന്നു നല്ല വാക്കോതിടു-
മീ പുതു നാമ്പുകൾ വാടിടാതെ ?
താഴേയ്ക്കു നോക്കി വീഴാതെ നടക്കുവാൻ 
തമ്പുരാൻ ത്രാണി കൊടുത്തിടട്ടെ!