Followers

Tuesday, December 30, 2014

ആനന്ദക്കടൽ




കടലല മാടി വിളിക്കുന്നുണ്ടൊരു 
കുളിരലയുണരുന്നുണ്ടതു കരളിൽ 
ഇടതടവില്ലാതുയരും തിരകൾ
അനവരതം ചിന്തും നുര കരയിൽ 

ഭൂഗോളത്തെ കെട്ടിപ്പുണരും 
നീർക്കമ്പളമിതു മായാജാലം !
അരികില്ലാത്തോരവനിയിലാഴി-
യിതടി തെറ്റാതെ കിടക്കുവതെങ്ങിനെ?!

പലപല സമയം ബഹുവിധ വർണം, 
ഭാവം പ്രവചിച്ചീടുക കഠിനം!  
വെണ്‍നുര മൂടിയ വൻതിരയുള്ളി-
ലൊളിപ്പിച്ചിടുമതു ശീല സഹസ്രം! 

മദ്ധ്യാഹ്നത്തിൽ വെള്ളിക്കൊലുസ്സും 
സായാഹ്നത്തിൽ സ്വർണക്കൊലുസ്സും 
ചാർത്തി വരുന്നൊരു നൃത്തക്കാരി 
ചുവടുകളെന്തൊരു ചടുലം ചടുലം! 

മയിലുകളായിര മഴകിൽ മഴവിൽ 
പീലി വിരിച്ചു വരുന്നതു പോലെ, 
ബഹുവർണപ്പട്ടാംബരഞൊറികൾ 
കാറ്റിലുലഞ്ഞാടുന്നതു പോലെ. 

പനിമതി വാനിലുദിക്കും നേരം 
പാരാവാരം പ്രണയ വിലോലം 
നിശയാം മഷിയിൽ മുങ്ങിയ ജലധി 
യിലിട കലരുന്ന നിലാവിൻ വികൃതി. 

കിലുകിലെയാർത്തു ചിരിക്കും കുട്ടിക-
ളൊത്തൊരു മത്സര മോടിത്തൊട്ടും, 
കെട്ടിമറിഞ്ഞും കാലിൻ കീഴിലെ 
മണ്ണ് കവർന്നിട്ടോടിമറഞ്ഞും 

കരയിൽ കുഞ്ഞികൈകൾ തീർക്കും 
കലകൾ കാണാനോടിയടുക്കും, 
കലപില കൂട്ടിക്കലഹിക്കും പോൽ 
കരയെ മായ്ച്ചിട്ടലകൾ കൊഞ്ചും.

കാറും കോളും കണ്ടാലാഴ- 
ക്കടലിൻ ഭാവം പാടേ മാറും! 
കരുണക്കണ്ണിൽ ക്രോധം പാറും 
മത്തേഭം പോൽ നാശം വിതറും, 

കളിചിരിയെല്ലാം മാഞ്ഞിട്ടോള -
ക്കൈകൾ  കരയെ തച്ചു തകർക്കും... 
പിന്നൊരു മാത്രയിൽ ശാന്തം പാവം !
എല്ലാം സ്വപ്നം പോലെ വിചിത്രം !!

ആഴിയുമൂഴിയുമാകാശവു-
മൊത്താരിലുമുന്മാദത്തെയണയ്ക്കും 
പാരിൽ തിങ്ങിടുമാനന്ദക്കടൽ 
കാണാതുഴറി നടപ്പൂ  നമ്മൾ 

വശ്യമാനോഹരമീശ്വരനരുളിയ 
വിശ്വമനന്ത പ്രപഞ്ചപയോധി 
മത്തു പിടിപ്പിച്ചീടും പ്രകൃതി-
യ്ക്കൊപ്പം വരുമോ വീഞ്ഞിൻ ലഹരി!! 



Thursday, December 25, 2014

പണ്ടത്തെ ചങ്കരൻ


ജാതി ചോദിച്ചിടുന്നില്ലെന്നൊരു ഭിക്ഷു 
ചണ്ഡാലഭിക്ഷുകിയോടന്നുര ചെയ്തു 
ഇന്നാ വഴിയിലോ കാണുന്നു നീളവേ 
ജാതിപ്പിശാചിൻ മുടിയഴിഞ്ഞാട്ടങ്ങൾ 

തൻ മതഗ്രന്ഥമൊരു  വേളപോലുമൊ-
ന്നാകെ  പഠിച്ചിടാൻ നേരമില്ലാത്തവർ 
തമ്മിലടിക്കുന്നു തൻ ജാതി തന്നുടെ
ശ്രേഷ്ഠത
യെണ്ണിപ്പറഞ്ഞും പറയിച്ചും 

ജാതിയെയുദ്ധരിച്ചീടുവാനല്ലിതു  
കേവലം കണ്ണിൽ പൊടിയിടൽ നിശ്ചയം  
വാഴുന്നവരുടെ പോഴത്തമൊക്കെയും
തീയാൽ മറച്ചിട്ടു വാഴ വെട്ടും തന്ത്രം 

വിത്തത്തിലാർത്തി നുരച്ചിടും നേരത്ത് 
ജാതിയും ജാതകം തന്നെയും വിൽപ്പവർ 
കൂട്ടത്തിലുണ്ടധികാരമെന്നാകിലോ
ധാർഷ്ട്യത്തൊടൊക്കെയും തച്ചു തകർപ്പവർ 

നാട്യമാടും  ബദ്ധവൈരികളെന്നപോൽ 
മിത്രങ്ങളായിടും പിന്നാമ്പുറങ്ങളിൽ 
തമ്മിലടിപ്പിച്ചൊഴുക്കുയ ചെന്നിണം 
പങ്കു ചേർന്നൂറ്റിക്കുടിക്കും നരികൾപോൽ 

ജാതിക്കു വേണ്ടി പകുത്തു പകുത്തിനി 
ബാക്കിയില്ലീ മണ്ണ് മാനവജാതിക്കായ് 
ഈ നാട് ഭ്രാന്താലയമെന്നു പണ്ടൊരു 
ചിന്തകൻ  ചൊന്നതു സത്യമെന്നേ വരൂ 

ഇപ്പാഴ്മരത്തിന്റെ വേരുകളെത്ര  
പതിറ്റാണ്ടു മുൻപെയുന്മൂലനം ചെയ്തവർ 
ചോദിച്ചിടുന്നൂ കുടത്തിൽ ബന്ധിച്ചൊരു 
ഭൂതത്തെ വീണ്ടുമാവാഹിച്ചു ണർത്തിയോ ?

ചോദിചിടുന്നൂ പരിഹാസമോടവർ 
തീക്കൊള്ളിയോ മടിശ്ശീലയിലേറ്റുന്നു ?
സാക്ഷര ലോകമെന്നുച്ചത്തിലിങ്ങനെ 
ഭള്ളു പറഞ്ഞിടാൻ ലജ്ജയില്ലേതുമേ!

ഇന്നു പൊതുജനം ജാതിമതഭേദ- 
മെല്ലാം വെടിഞ്ഞു നന്നായ്ക്കഴിയുമ്പൊഴും    
നാടു  ഭരിക്കുവോർക്കോട്ടു പിടിക്കുവാ-
നായുധമിന്നുമീ ജാതിക്കുതന്ത്രങ്ങൾ.  
 
എന്നും ജനങ്ങളെ തമ്മിലടിപ്പിച്ച-
ധികാരമോഹികൾ വഴുന്നെവിടെയും, 
ഇന്നാടിൻ ഭരണവ്യവസ്ഥയൊഴിച്ചാരു 
ജാതി ചോദിക്കുന്നിവിടെ പരസ്യമായ്? 

വ്യക്തിതൻ ജാതിയവൻ്റെയാവകാശ-
മെന്തിനു കണ്ണതിൽ നാട്ടുന്നു സർക്കാർ?
സംവരണം നൽകിയെന്നും  നിറയ്ക്കുന്നു  
ജാതികൾക്കുള്ളിലാലസ്യവും സ്പർദ്ദയും. 
  
നൂറ്റാണ്ടു പിന്നോട്ടുരുട്ടുന്ന വേലയി-
ലേർപ്പെട്ടു മേനി വിയർക്കുന്ന പാമരർ 
തന്നോടു മണ്ണിൽ മറഞ്ഞവർ ചോദിപ്പൂ 
പണ്ടത്തെ ചങ്കരാ തെങ്ങിലോയിപ്പൊഴും?!

                                                                         




Friday, December 19, 2014

മോക്ഷശൈലം



നിരർത്ഥകം ജന്മമാകെയും ശിവ 
ശൈല ദർശനാർത്ഥം വിനാ 
കൈലാസമേരുവാം  ദിവ്യലക്ഷ്യം  
പുണരാതെ വ്യർത്ഥമെൻ ജീവിതം  

ഒറ്റ മാത്രയാ ദിവ്യദർശനം 
കണ്ടിടാൻ  ഗൗരീപതേ 
കൊണ്ടുപോവുകയെന്നെ നിന്നുടെ 
പഞ്ചശൈലതടങ്ങളിൽ 

നിൻ കൊടുമുടി ചൂഴ്‌ന്നിടും കൊടും 
ഗൂഢ നിമ്ന്നോന്നതങ്ങളിൽ,
ചെന്നു ചേരണമെൻറെ ചേതന 
നിൻറെ  ചാരുഹിമാചലേ  

പുണ്യശൈലശൃംഗങ്ങൾ  താണ്ടി 
നീങ്ങും  തടിനികൾ  പോലെയെൻ 
ചിന്തകൾ ഹിമസാനു സീമക-
ളാകവേ  തഴുകീടവേ 

ചാരത്തു  കാണുവാനാ മഹാശിവ 
പാർവതീ വിഹാരങ്ങളെ  
തടുത്തിടാനരുതാത്ത തീവ്രമാം 
മോഹമുള്ളുലച്ചീടവേ  

മാമുനികൾ മന്വന്തരങ്ങളായ് 
തപം ചെയ്യുമോംകാരഭൂതലേ   
അനർഹയെങ്കിലുമെൻറെ പാദം 
പതിഞ്ഞിടാനിടയേകുമോ? 

ചാരു പദ്മദള സഹസ്ര 
വിരാജിതം കനകമണ്ഡലം
എന്നു കണ്ടിടുമാ മഹാദ്രി,
യതുല്യമാനസതീർത്ഥവും?

അമ്പിളിക്കല വീണു നീന്തിടും 
ബ്രഹ്മമാനസപ്പൊയ്കയിൽ   
മുങ്ങിനീർന്നു മോക്ഷം ലഭിച്ചിടാ -
നെന്നു നാളണഞ്ഞീടുമോ?

കഥകളൊട്ടു ഞാൻ കേട്ടഭൗമമാ  
പുണ്യഭൂമി തൻ വിസ്മയം 
മറ്റൊന്നിലും മനമൊട്ടുറച്ചിടാ-
തേകമാ തുംഗചിന്തയിൽ !

ഇക്കണ്ട കാലവും  കണ്ടതൊക്കെയും 
കേവലം പൂജ്യമോർക്കുകിൽ 
ഇത്ര നാളുമോംകാര വീചികൾ 
കേൾക്കാതെ പാഴായ് ദിനങ്ങളും 

ശൃംഗമമ്മാനമാടിയന്നൊരു 
രാക്ഷസൻ പോലുമെത്രയും 
ഭയഭക്തി പൂണ്ടു നിൻ ദാസനായ്, 
വരം നീ കൊടുത്തയച്ചില്ലയോ 

കൈവല്യ ദായിയാം കൈലമീവിധം 
ചിന്തയെ കവർന്നീടവേ 
നിൻ പദങ്ങളിൽ വന്നണഞ്ഞിടാ-
നെന്നിലും കൃപയേകണേ 

കൈലാസ മേരുവാം ദിവ്യ ലക്ഷ്യം 
പുണരുന്ന നാളിലെൻ ജീവിതം 
സാർത്ഥകം, പുനരൊന്നിലും കൊതി 
തോന്നുകില്ലതു നിശ്ചയം!


Audio

http://www.4shared.com/music/timxpnsfba/Voice_0281.html?#