Followers

Friday, September 28, 2012

മതി

മതിയെന്ന ചിന്തയതു
മതിയില്‍ വരുത്തുവാന്‍
മതിയായനുഗ്രഹം
നല്‍കിടേണം.

മതിയില്‍ മദിക്കുമാ
മദയാനയെത്തള-
ച്ചലതല്ലുമാശ-
യടക്കിടേണം.

 അതിമോഹമളവറ്റു
കൂടുന്ന വേളയില്‍
മതിയായ് വരില്ലൊന്നു-
മീയുലകില്‍,

മതിവരാ മനമതില്‍
മുളയിടും ചിന്തകള്‍
നാശം വിതയ്ക്കും
ധരിത്രി തന്നില്‍.

തെറ്റുകള്‍ ചെയ്യുവാ-
നുള്ളത്തിലുണ്ടാ-
യൊരല്പം മടിയു-
മകന്നുപോകും,

നാണം മറഞ്ഞിടും
മാനവും പോയിടും
സ്വാര്‍ത്ഥത മാത്രം
നിറഞ്ഞുവാഴും.

ആശയ്ക്കറുതി
വന്നീടുകിലാത്മാവില്‍
ശാന്തിതന്‍ പൂമരം
പൂത്തുനില്‍ക്കും!

ലോകം മുഴുവനും
ശാന്തി പരക്കുമാ
നല്ല നാളേയ്ക്കണി 
 ചേരുക നാം!



Sunday, September 9, 2012

സ്മൃതിഭ്രംശം


ഇന്നു ഞാന്‍ കാണുന്ന കാഴ്ചകള്‍ നാളെ -
യെന്നോര്‍മയില്‍  നിന്നു മറഞ്ഞുപൊപ്പോയിടാം

ആരാണു ഞാനെന്നുപോലുമറിയാത്ത
പാഴ്വസ്തുവായിക്കിടന്നിടാമേറെനാള്‍

ഓര്‍മതന്നേടുകള്‍ പൊയ് പ്പോയ പുസ്തക-
ച്ചട്ടപോല്‍ ജീവിതം   പിഞ്ഞിപ്പറിഞ്ഞിടാം

ഏടുകള്‍ കോര്‍ത്തൊന്നുകെട്ടുവാനാവാതെ
നിശ്ചലമായിക്കിടന്നിടാമേറെനാള്‍

അന്നെന്‍ പ്രിയപ്പെട്ടയാളുകള്‍ വന്നെന്ന-
വസ്ഥയെക്കണ്ടു  നെടുവീര്‍പ്പുകൊണ്ടിടാം

തന്നെ  മനസ്സിലായില്ലെയെന്നെന്നോടു
മെല്ലെയന്വേഷിച്ചു സങ്കടംകൊണ്ടിടാം

തിരിച്ചറിവില്ലാത്ത കുട്ടിയെപ്പോലെ ഞാന്‍
ബോധമില്ലാതന്നു   പൊട്ടിച്ചിരിച്ചിടാം

ചോര്‍ന്നുപോയോരെന്നോർമ്മകൾക്കുള്ളില്‍ ഞാന്‍
തേടിയലഞ്ഞിടാമോരോ മുഖങ്ങളെ

എന്നെ സ്നേഹിച്ചവര്‍ ചൊല്ലിടാമെന്തിന്നു
 നല്കിയിവള്‍ക്കീ ദുരിതദിനങ്ങളെ

മറിച്ചോ, വെറുത്തവര്‍  ചൊല്ലിടാമെല്ലാ-
മിവള്‍ ചെയ്ത കര്‍മ്മത്തിന്‍ തിക്തഫലങ്ങള്‍താന്‍ !
 
ഒന്നുമറിയാതെ പാവയെപ്പോലെ ഞാന്‍
കണ്ണും മിഴിച്ചു പകച്ചു കിടന്നിടാം

മച്ചിന്‍ മുകളിലെ നിശ്ചലബിന്ദുവില്‍
കണ്‍നട്ടു മൃത്യുവെക്കാത്തുകിടന്നിടാം

മാരുതന്‍വന്നു തൊടുന്ന പോലത്ര
തരളിതമാകുമോ  മൃത്യുവിന്‍ ലാളനം!

ഒട്ടുമെളുതല്ല ജീവിതം പാരിതി-
ലത്രമേല്‍ ദുഷ്ക്കരം മൃത്യുവുമോര്‍ക്കുകില്‍.

കാലം നമുക്കു കരുതിവച്ചിട്ടുള്ള-
താര്‍ക്കൊന്നു കാലേയറിഞ്ഞിടാനായിടും !

ജീവന്നു ചുറ്റും കറങ്ങുമീ മാനവന്‍
കാലന്നു ചുറ്റും കറങ്ങുന്നു കാലവും !