Followers

Wednesday, April 27, 2011

മരിക്കുംമുൻപ്

ജനനമതെന്നും പ്രതീക്ഷതാൻ  കേവലം 
മരണമോ ശാശ്വതം, നിത്യമാം സത്യം! 
ജനനത്തിൽ  നിന്നുമാ മരണത്തിലേയ്ക്കുള്ള
ദൂരമാണോർക്കുക,യേവർക്കും ജീവിതം.
ദൂരമങ്ങേറിടാം, തീരെക്കുറഞ്ഞിടാം,
ആരറിഞ്ഞീടുന്നു കൃത്യമാം കാതം!
ഇന്നലെ നമ്മൾ മരിച്ചതില്ലെന്നതും 
ഇന്നു നാം ജീവിച്ചിരിപ്പുണ്ടതെന്നതും
മൃത്യുവൊരുനാൾ വരും തിട്ടമെന്നതും 
മാത്രമറിയുന്നു തുച്ഛനാം മർത്ത്യന്‍;
എങ്കിലോ ഭാവിച്ചിടുന്നവനഖിലാണ്ഡ
മണ്ഡലം വാഴുമധിപനാണെന്നപോൽ!
എന്തിന്നഹങ്കരിച്ചീടുന്നു മാനുഷർ  
കൈവന്ന കേവലനശ്വരജന്മത്തിൽ ?
തെല്ലും മടിയാതെറിഞ്ഞുടച്ചീടുക
നെഞ്ചിൽ  കനക്കുമഹന്തതൻ  ചില്ലുകൾ .
ചിത്രമായ്‌ ഭിത്തിയിൽ തൂങ്ങുന്ന വേളയി-
ലോർത്തുവച്ചീടുവാൻ  നന്മ ചെയ്തീടുക.
മരണത്തിനപ്പുറം ജീവിതമുണ്ടതു
ജീവിച്ചിരിപ്പവർതൻ ഹൃദയങ്ങളിൽ 
മറ്റൊരുവന്നുതകുന്നൊരു ജീവിത-
മോർക്കുക, വെല്ലും മരണത്തിനെപ്പോലും!
മരണമിങ്ങെത്തിടും മുൻപൊരു തരി വെട്ട-
മെങ്കിലുമിങ്ങു  പകർന്നുപോയീടുക..
കൈത്തിരിയൊന്നു തെളിച്ചു പോയീടുക...